Sunday 16 June 2013

STORY OF A BEUTIFUL ROSE

ഷല്‍ക്കസ്ഥാന്‍ എന്നൊരു രാജ്യത്ത് സയ്‌നല്‍ മുലൂക്ക് എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീര്‍ത്തി ലോകമെമ്പാടും പരന്നു. ധീരനും ഉദാരനുമായ ആ രാജാവിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ മൂന്നാമതൊരു പുത്രന്‍കൂടി ജനിച്ചു. അവന് നൂര്‍ജഹാന്‍ എന്നു പേരിട്ടു. അവന്റെ സൗന്ദര്യം വര്‍ണനാതീതമാണ്. അര്‍ധനിമീലിതങ്ങളായ നീണ്ട കണ്‍മിഴികളും, വില്ലുപോലുള്ള പുരികക്കൊടികളും, കറുത്തിരുണ്ടു ചുരുണ്ട മുടിയും, ചുവന്നുതുടുത്ത കവിള്‍ത്തടങ്ങളും മനംമയക്കുന്ന പുഞ്ചിരിയുമെല്ലാം ഒത്തിണങ്ങിയ ആ കുമാരന്റെ ജാതകംകുറിക്കാന്‍ രാജാവ് ജ്യോത്സ്യന്മാരെ വിളിച്ചു. ജ്യോത്സ്യന്മാര്‍ പ്രവചിച്ചു: 'ഇവന്‍ അതിഭാഗ്യവാനാണ്. ഇവന്റെ നക്ഷത്രം സീമാതീതമായ സുഖം നല്കും. പക്ഷേ, ഒരു ദുര്യോഗംകൂടിയുണ്ട്. അങ്ങ്, കൗമാരകാലത്ത് ഈ കുഞ്ഞിന്റെ മുഖം ദര്‍ശിച്ചാല്‍ ഉടന്‍ അന്ധനായിത്തീരും.'

മകന്റെ ജാതകവൈശിഷ്ട്യം ആഹ്ലാദപൂര്‍വ്വം ശ്രവിച്ചിരുന്ന രാജാവിന്റെ മുഖം വാടി. വിധി അലംഘ്യമാണല്ലോ. അദ്ദേഹം ആ കുഞ്ഞിനെയും രാജ്ഞിയെയും വളരെ ദൂരെയുള്ള ഒരു സ്ഥലത്തു പാര്‍പ്പിക്കാന്‍ ഏര്‍പ്പാടുചെയ്തു.

വര്‍ഷങ്ങള്‍ കടന്നുപോയി. രാജകീയോദ്യാനത്തിലെ ആ സുന്ദരപുഷ്പം അമ്മയുടെ സംരക്ഷണത്തില്‍ ആരോഗ്യവാനായ ഒരു കോമളകുമാരനായി വളര്‍ന്നു. ആപ്തവചനം പിഴയ്ക്കുമോ? വിധിവിഹിതം അലംഘ്യമാണ്. ഒരുദിവസം നൂര്‍ജഹാന്‍ കുതിരപ്പുറത്തു കയറി, വിനോദാര്‍ഥം കാട്ടിലേക്കു പുറപ്പെട്ടു. രാജാവായ സയ്‌നല്‍ അന്നു നായാട്ടിനായി ആ വനത്തിലെത്തിയിരുന്നു. നിര്‍ഭാഗ്യവാനായ ആ പിതാവ് ആളറിയാതെയാണ് അവന്റെ മുഖത്ത് നോക്കിയത്. ഉടനെ അദ്ദേഹം അന്ധകാരസാമ്രാജ്യത്തിലെ തടവുകാരനായി.

അന്ധനായ ഉടനെ രാജാവിനു മനസ്സിലായി, കണ്ടത് തന്റെ മകനെയാണെന്ന്. 'എല്ലാ പിതാക്കന്മാരുടെയും നയനങ്ങള്‍ അവരുടെ മക്കളെക്കാണുമ്പോള്‍ പൂര്‍വാധികം പ്രകാശമാനമാകുന്നു; എന്റെ നയനങ്ങളോ?' രാജാവിന്റെ ദുഃഖം കരകാണാത്തതായിരുന്നു.

സയ്‌നല്‍ മുലൂക്ക് പ്രസിദ്ധരായ പല വൈദ്യന്മാരെയും വരുത്തി. സാധാരണപ്രയോഗങ്ങള്‍കൊണ്ടൊന്നും രാജാവിന്റെ അന്ധത നീങ്ങില്ലെന്ന് അവര്‍ക്കു മനസ്സിലായി. 'ഒരേയൊരു പ്രത്യൗഷധമേ ഇതിനുള്ളൂ.' അവര്‍ പറഞ്ഞു. 'അതു സ്വപ്‌നംകാണുവാന്‍കൂടി നമുക്കു കഴിയുകയില്ല. ചൈനയിലെ സുന്ദരിയുടെ കടല്‍റോസ്!'
ഭിഷഗ്വരന്മാര്‍ ആ റോസ് എവിടെയാണെന്നും പറഞ്ഞുകൊടുത്തു: 'ചൈനയിലെ ഉള്‍പ്രദേശത്ത് ഫിറൂസ്ഷാരാജാവിന്റെ പുത്രി വസിക്കുന്നുണ്ട്. അവളുടെ തോട്ടത്തില്‍ മാന്ത്രികശക്തിയുള്ള ഒരു പനിനീര്‍ച്ചെടിയുണ്ട്. അതിനു മാത്രമേ ഈ അന്ധത നീക്കുവാന്‍ കഴിയുകയുള്ളൂ.'
സുല്‍ത്താന്‍ രാജ്യം മുഴുവന്‍ വിളംബരംചെയ്യിച്ചു: 'ചൈനയിലെ കടല്‍റോസ് കൊണ്ടുവരുന്നവന് എന്റെ രാജ്യത്തിന്റെ പകുതി നല്കുന്നതാണ്.' വലിയ പ്രതീക്ഷയ്ക്ക് അവകാശമുണ്ടോ? ആ അന്ധസമ്രാട്ട് തന്റെ ദുരവസ്ഥയോര്‍ത്ത് വിലപിച്ചുകൊണ്ടിരുന്നു. മൂന്നു രാജകുമാരന്മാരും കടല്‍റോസ് അന്വേഷിച്ച് പുറപ്പെട്ടു. പിതാവിന്റെ കാഴ്ച നശിച്ചതു താന്‍മൂലമാണെന്നറിഞ്ഞ് വ്യസനാക്രാന്തനായ നൂര്‍ജഹാനും ആ റോസ് കൊണ്ടുവരേണ്ടത് തന്റെ കര്‍ത്തവ്യമായി കരുതി യാത്രപുറപ്പെട്ടു.

നൂര്‍ജഹാന്‍ അതിവേഗമുള്ള കുതിരപ്പുറത്തു കയറി ചൈനയിലേക്കു കുതിച്ചു. ദിനങ്ങളും മാസങ്ങളും കഴിഞ്ഞു. ആ യുവാവ് സമതലങ്ങളും മരുഭൂമികളും ഒഴിഞ്ഞ ഭൂഭാഗങ്ങളും തരണംചെയ്ത് അവസാനം അന്ധകാരനിബിഡമായ ഒരു വനത്തിനുള്ളിലെത്തി. ഇരുളും വെളിച്ചവും, പകലും രാത്രിയും തിരിച്ചറിയാത്ത ആ കൊടുങ്കാടിനുള്ളിലൂടെ ആ യുവാവ് കൂസലെന്യേ യാത്രതുടര്‍ന്നു. തിളങ്ങുന്ന സ്വന്തം മുഖത്തിന്റെ പ്രകാശം മാത്രമേ വഴി കാട്ടിയിരുന്നുള്ളൂ. ധീരോദാത്തനായ നൂര്‍ജഹാന്റെ നീക്കത്തില്‍ കാടു ഞെരിഞ്ഞമര്‍ന്നു. വൃക്ഷങ്ങള്‍ നിലംപതിച്ചു. അവസാനം അവന്‍ ഒരു ജിന്നിയുടെ മുന്‍പിലെത്തി. നൂര്‍ജഹാന്‍ ജിന്നിയെ അഭിവാദ്യം ചെയ്തു. നൂര്‍ജഹാന്റെ ദുഃഖകഥ കേട്ടു ജിന്നിയുടെ മനസ്സലിഞ്ഞു. പാലില്‍ പഞ്ചസാര അലിയുന്നതുപോലെ. ആ കുമാരന്റെ ആകാര സൗഭാഗ്യം ജിന്നിയെ ആനന്ദിപ്പിച്ചു. ജിന്നി അവനോട് അടുത്തുവന്നിരിക്കുവാന്‍ ആജ്ഞാപിച്ചു. നൂര്‍ജഹാന്‍ കുതിരപ്പുറത്തുനിന്ന് ഇറങ്ങി. ആ യുവാവ് പണസഞ്ചിയില്‍നിന്നും വെണ്ണയില്‍ കുതിര്‍ത്ത ഒരു മധുരപലഹാരമെടുത്തു ജിന്നിക്കു നല്കി. ജിന്നിക്കു പലഹാരം വളരെ ഇഷ്ടപ്പെട്ടു. 'ഹാ! ഈ മനുഷ്യാഹാരം എത്ര രുചികരം! അത് എന്നെ വളരെ തൃപ്തിപ്പെടുത്തിയിരിക്കുന്നു. നിന്നോടു നന്ദിപറയുവാന്‍ ആയിരം നാവുണ്ടായാലും മതിയാവുകയില്ല. ഇതിനു പകരം നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തില്ലെങ്കില്‍, എനിക്കു സുഖമുണ്ടാവുകയില്ല.'

നൂര്‍ജഹാന്‍ ജിന്നിയോടു പറഞ്ഞു: 'ജിന്നുകളുടെ തലവാ, വനരാജാവേ, എന്റെ ആഗ്രഹം അറിയിക്കുവാന്‍ അങ്ങ് ആവശ്യപ്പെട്ടുവല്ലോ. എന്നെ ഫിറൂസ്ഷാരാജാവിന്റെ രാജ്യത്ത് എത്തിക്കണം. ചൈനയിലെ പെണ്‍കൊടിയുടെ കടല്‍റോസ് എനിക്ക് അത്യാവശ്യമായിരിക്കുന്നു.'
ഈ വാക്കുകള്‍ കേട്ട ഉടനെ ആ വനരാജന്‍ ദീര്‍ഘമായി ഒന്നു നിശ്വസിക്കലും ബോധശൂന്യനായി നിലത്തു വീഴലും കഴിഞ്ഞു. കുമാരന്‍ പരിചരിച്ചു. വീണ്ടും ആ പലഹാരത്തില്‍നിന്ന് ഒരു കഷണമെടുത്തു ജിന്നിയുടെ വായില്‍ വച്ചു. ഉടനെ ജിന്നി കണ്ണുതുറന്നു. രാജകുമാരന്റെ ആവശ്യം നിര്‍വഹിച്ചുകൊടുക്കുവാനുള്ള ബുദ്ധിമുട്ടോര്‍ത്ത് ജിന്നി പറഞ്ഞു: 'ചൈനയിലെ പെണ്‍കൊടിയുടെ റോസ് ഏതോ വായുവിലെ ജിന്നിന്റെ മേല്‍നോട്ടത്തിലാണ്. രാപകല്‍ കാവലിരുന്ന്, ആ ചെടിയുടെ മുകളിലൂടെ പറക്കുന്ന പക്ഷികളെപ്പോലും അവന്‍ ഓടിച്ചുകളയുന്നുണ്ട്. മഴത്തുള്ളികള്‍ ആ റോസില്‍ വീഴാതിരിക്കുവാനും സൂര്യരശ്മിയേറ്റ് ആ പൂവിന്റെ ദളങ്ങള്‍ വാടാതിരിക്കുവാനും അവന്‍ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിന്നെ ആ തോട്ടത്തില്‍ എത്തിച്ചാല്‍ത്തന്നെ, കാവല്ക്കാരുടെ കണ്ണില്‍പ്പെടാതെ കഴിയുന്നതെങ്ങനെ? അവരുടെ ജീവനാണ്, ആ കടല്‍റോസ്. നിന്റെ വാക്കുകള്‍ കേട്ടു ഞാന്‍ ആകെ അന്ധാളിച്ചുപോയി. എന്നാലും, നിന്റെ ആ മധുരപലഹാരത്തിന്റെ ഒരു കഷണംകൂടി നല്കാമോ? അതിന്റെ രുചിയില്‍നിന്നും ആവേശംകൊണ്ട് എനിക്കു പല ഉപായവും തോന്നിയേക്കും. ഞാന്‍ വാഗ്ദാനംചെയ്തുകഴിഞ്ഞു. എങ്ങനെയെങ്കിലും ആ പനിനീര്‍പ്പൂവു കൈക്കലാക്കി നിന്റെ അഭിലാഷം പൂര്‍ത്തീകരിക്കാം.'

നൂര്‍ജഹാന്‍ മറ്റൊരു കഷണം പലഹാരംകൂടി ജിന്നിന്നു നല്കി. ജിന്നി അതു വക്ത്രഗഹ്വരത്തിലിട്ടു നുണഞ്ഞു. 'ഹാ! പലഹാരം പണിയെടുത്തുതുടങ്ങി! നീ എന്റെ കൈത്തണ്ടയില്‍ കയറിയിരിക്കൂ. നമുക്കു ചൈനയിലേക്കു പറക്കാം. ആ കാവല്ക്കാരുടെ ശ്രദ്ധതിരിക്കാന്‍ ഞാന്‍ എളുപ്പവഴി കണ്ടുപിടിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ അത്ഭുതമധുരപലഹാരം എറിഞ്ഞുകൊടുക്കണം.'

നിരാശനായ കുമാരനു ജിന്നിയുടെ പുതിയ വാക്കുകള്‍ ഉണര്‍വ്വു നല്കി. അവനു ജീവോന്മേഷം ലഭിച്ചു. മഴയെത്തുടര്‍ന്ന് പുല്‌ക്കൊടികള്‍ക്കെന്നപോലെ.

ജിന്നി കുമാരനെയും കൈത്തണ്ടിലേന്തി പറന്നു. ചൈനയുടെ ഉള്‍ഭാഗത്ത് അത്ഭുതകരമായ ഒരു തോട്ടത്തിന്റെ പടിക്കലിറക്കി. 'ഉള്ളിലേക്കു കടന്നുകൊള്ളൂ. ഞാന്‍ കാവല്ക്കാര്‍ക്ക് ഈ പലഹാരം കൊടുത്തു മയക്കി അവരുടെ ശ്രദ്ധതിരിക്കാം. ഞാന്‍ ഇവിടെത്തന്നെ കാത്തുനില്ക്കും. നീ നിന്റെ ജോലി വേഗം തീര്‍ത്തു മടങ്ങിവരണം.'

കുമാരന്‍ തോട്ടത്തിനുള്ളില്‍ പ്രവേശിച്ചു. സ്വര്‍ഗത്തിലെ സുന്ദരമായ ഉദ്യാനംപോലെ ദിവ്യമായൊരു പൂങ്കാവനം!
പൂന്തോട്ടത്തിന്റെ മധ്യത്തില്‍ ഒരു പനിനീര്‍ത്തടാകമുണ്ടായിരുന്നു; ആ സുഗന്ധജലത്തിന്റെ മധ്യത്തില്‍ എഴുന്നുനില്ക്കുന്ന തണ്ടില്‍ ഉജ്ജ്വലമായ ഒരു പുഷ്പവും. അതുതന്നെയാണ് ആ അത്ഭുതകരമായ പനിനീര്‍പ്പൂവ്! കുയിലിനു മാത്രമേ
അതിന്റെ മനോഹാരിത വര്‍ണിക്കാനാവൂ.

ആ അപൂര്‍വപുഷ്പത്തിന്റെ സുഗന്ധത്തിലും സൗന്ദര്യത്തിലും മയങ്ങിയ രാജകുമാരന്‍ വസ്ത്രങ്ങളഴിച്ചുവച്ചു ജലത്തിലിറങ്ങി വേരോടെ ആ റോസാച്ചെടി വലിച്ചെടുത്തു. കരയില്‍ വന്നു വസ്ത്രം ധരിച്ചു. റോസാച്ചെടി ഉടുപ്പിനുള്ളില്‍ ഒളിച്ചുവച്ചു. ആരാമത്തിലെ കിളികള്‍ ആ കൈയേറ്റത്തിന്റെ കഥയറിഞ്ഞ് പാട്ടാക്കി.

നൂര്‍ജഹാന് ആ പനിനീര്‍ത്തടാകത്തിനു മുന്നിലുള്ള കുടീരത്തിന്റെ കമനീയത നോക്കിക്കാണാതെ മടങ്ങാന്‍ തോന്നിയില്ല. അയാള്‍ നിശ്ശബ്ദമായ പദവിന്യാസത്തോടെ അതിനുള്ളില്‍ പ്രവേശിച്ചു. വിശാലമായ ഒരു തളത്തിലാണെത്തിയത്. മനോഹരങ്ങളായ ചിത്രങ്ങള്‍ തുന്നിയ യവനികകള്‍ക്കുള്ളില്‍ ദന്തനിര്‍മിതവും രത്‌നാലംകൃതവുമായ ഒരു മഞ്ചം!

യവനിക നീക്കി നോക്കി. നൂര്‍ജഹാന്‍ മന്ത്രമുഗ്ദ്ധനെപ്പോലെ നിശ്ചലനായി. നിരാഭരണയും നഗ്നയുമായ ഒരു യുവമോഹിനി ശയിക്കുന്നു. പുരുഷനേത്രങ്ങള്‍ അവളെ ചുഴലുന്ന, രഹസ്യാവരണം പിളര്‍ക്കുന്ന കഥ തെല്ലുമറിയാതെ അവള്‍ ഗാഢനിദ്രയിലാണ്! മെത്തയില്‍ ചിതറിക്കിടന്നിരുന്ന അവളുടെ സുരഭിലകുന്തളത്തില്‍ രാത്രികള്‍ ഒളിച്ചിരിക്കുന്നു
ചൈനയിലെ പെണ്‍കൊടിയായ ലില്ലിബ്രോ! ആ നഗ്നകന്യകയുടെ മനോഹരരൂപം കണ്ട് നൂര്‍ജഹാന്‍ മതിമറന്നു. കാലുറയ്ക്കാതെ ആ യുവാവ് തറയില്‍ വീണു. ബോധം തെളിഞ്ഞപ്പോള്‍, നൂര്‍ജഹാന്‍ അടുത്തണഞ്ഞ് ആ ഉറക്കക്കാരിയുടെ ചെവിയില്‍ മന്ത്രിച്ചു:
'നീലനീരാളത്തിന്റെ സ്​പര്‍ശം ഞാനറിഞ്ഞിട്ടുണ്ട്; പക്ഷേ, നിന്റെ പൂമെത്തയിലെ വിശ്ലഥവേണിക്കുള്ള അഗാധനീലിമയുടെ മസൃണത എന്റെ അഗുംലികള്‍ പരീക്ഷിച്ചു. നീ നിദ്രകൊള്ളുന്നത് മൃദുശോണമായ മെത്തയിലാണ്; പക്ഷേ, നിന്റെ മുഖത്തു ഉദയശോഭയേ എന്റെ കണ്ണുകള്‍ കാണുന്നുള്ളൂ; സമുദ്രോപരിസ്ഥമായ നക്ഷത്രങ്ങള്‍പോലുള്ള സുന്ദരനയനങ്ങളേ കാണുന്നുള്ളൂ.'

നിദ്രാനിലീനയായ അവളെ പിരിഞ്ഞുപോരുമ്പോള്‍, തന്റെ സന്ദര്‍ശനത്തിന്റെ ഒരടയാളം അവശേഷിപ്പിക്കാതിരിക്കുവാന്‍ അവനു മനസ്സുവന്നില്ല. നൂര്‍ജഹാന്‍ തന്റെ അംഗുലിയമൂരി അവളുടെ വിരലിലണിയിച്ചു; അവളുടെ മോതിരമൂരി തന്റെ വിരലിലും അണിഞ്ഞു. എന്നിട്ടു കുടീരത്തില്‍നിന്നും പുറത്തു കടന്നു.

വനരാജാവ് നൂര്‍ജഹാനെ കാത്ത് പൂന്തോട്ടത്തിന്റെ പടിക്കല്‍ നിന്നിരുന്നു. തന്നെ ഉടനെ സയ്‌നല്‍ മുലൂക്കിന്റെ കൊട്ടാരത്തിലെത്തിക്കണമെന്ന് നൂര്‍ജഹാന്‍ അപേക്ഷിച്ചു. പ്രതിഫലമായി വീണ്ടും മധുരപലഹാരം വാങ്ങി ജിന്നി അവനെ പിതാവിന്റെ കൊട്ടാരത്തിലെത്തിച്ചു. പിരിഞ്ഞുപോകാന്‍നേരത്ത് ജിന്നി തന്റെ താടിരോമങ്ങള്‍ പിഴുതുകൊടുത്തു. 'ഈ രോമങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക. എന്റെ സാന്നിധ്യം ആവശ്യമാകുമ്പോള്‍ ഈ രോമങ്ങളിലൊരെണ്ണം കത്തിച്ചാല്‍ മതി.'

നൂര്‍ജഹാന്‍ ഓടിച്ചെന്നു പിതാവിനെ കെട്ടിപ്പിടിച്ച് താന്‍ കൊണ്ടുവന്ന ദിവ്യൗഷധം കൊടുത്തു. ആ അന്ധപിതാവ് കടല്‍റോസ് ഇരുകണ്ണുകളിലും വച്ചു. അതിന്റെ അത്ഭുതസുഗന്ധം അവിടെ സന്നിഹിതരായിരുന്നവരെ ലഹരികൊള്ളിച്ചു. നിമിഷംകൊണ്ട് രാജാവിന്റെ നയനങ്ങള്‍ തുറന്നു നക്ഷത്രങ്ങള്‍പോലെ തിളങ്ങി. അദ്ദേഹം വീണ്ടും വെളിച്ചം കണ്ടു.

രാജാവ് മകനെ മാറോടണച്ച് ആനന്ദപുളകം ചാര്‍ത്തി. അദ്ദേഹം നൂര്‍ജഹാനു തന്റെ രാജ്യം പകുത്തുകൊടുത്തു. ഒരു വര്‍ഷം മുഴുവന്‍ നാട്ടില്‍ ഉത്സവകാലമായിരുന്നു. പാവങ്ങള്‍ക്കും പണക്കാര്‍ക്കും ഒരുപോലെ സമ്മാനങ്ങള്‍ ലഭിച്ചു.

മേലില്‍ തന്റെ പിതാവ് അന്ധനാകുകയില്ലെന്നു കുമാരനു തീര്‍ച്ചയായി. ആ അത്ഭുതകുസുമം എങ്ങനെ കാത്തുസൂക്ഷിക്കുമെന്നായി അവന്റെ ചിന്ത. നൂര്‍ജഹാന്‍ താടിരോമം കത്തിച്ചു ജിന്നിയെ വരുത്തി. ജിന്നി ഒരു രാത്രികൊണ്ട് രണ്ട് പാറകള്‍ക്കിടയില്‍ മനോഹരമായ ഒരു ജലധാര നിര്‍മിച്ചു. തറ കനകംകൊണ്ടു നിര്‍മിച്ച് രത്‌നങ്ങള്‍ വിരിച്ചു. നൂര്‍ജഹാന്‍ കടല്‍റോസ് ആ കമനീയ ജലാശയത്തില്‍ നട്ടു. ആനന്ദദായിനിയായ ഒരു മഹാരാജ്ഞിയെപ്പോലെയായിരുന്നു, പനിനീര്‍ച്ചെടിയുടെ വാഴ്ച.

നൂര്‍ജഹാന്റെ സഹോദരന്മാര്‍ ഔഷധം തേടി പുറപ്പെട്ടു നിരാശരായി മടങ്ങിയെത്തി. കാര്യങ്ങളറിഞ്ഞപ്പോള്‍ അവര്‍ക്ക് നൂര്‍ജഹാനോട് അസൂയതോന്നി. കടല്‍റോസിനു പ്രത്യേകിച്ചൊരു നന്മയുമില്ലെന്നും, എന്തോ മാന്ത്രികശക്തികൊണ്ടാണ് രാജാവിനു കാഴ്ച തിരിച്ചു കിട്ടിയതെന്നുമായി അവരുടെ വാദം.

സയ്‌നല്‍ മുലൂക്കിനു മൂത്തമക്കളുടെ വര്‍ത്തമാനം രുചിച്ചില്ല. അദ്ദേഹം അവരെ അരികില്‍ വിളിച്ചു; നൂര്‍ജഹാനെയും.

എനിക്കു കാഴ്ച നല്കിയത് കടല്‍റോസല്ലെന്നു പറയാനുള്ള കാരണമെന്താണ്? പുരുഷന്മാരില്‍നിന്നു സ്ത്രീകളെയും സ്ത്രീകളില്‍നിന്നു പുരുഷന്മാരെയും സൃഷ്ടിക്കുന്ന ദൈവത്തിന്റെ മഹത്വത്തില്‍ നിങ്ങള്‍ക്കു വിശ്വാസമില്ലേ? ഞാനൊരു ഇന്ത്യന്‍കുമാരിയുടെ സാഹസകഥ പറയാം:പണ്ടൊരിക്കല്‍, ഇന്ത്യയില്‍ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അന്തഃപുരത്തില്‍ സുന്ദരികളായ നൂറു സ്ത്രീകളുണ്ടായിരുന്നു. പക്ഷേ, ഒരുവളും പ്രവസവിച്ചില്ല. സന്താനഭാഗ്യമില്ലാത്ത തന്റെ ദുര്‍വിധിയെ പഴിച്ച് രാജാവു കാലംകഴിച്ചു. അദ്ദേഹത്തിനു വാര്‍ധക്യമായി. ഒടുവില്‍ ദൈവം കനിഞ്ഞ് ഏറ്റവും ഇളയ പത്‌നിയെ അനുഗ്രഹിച്ചു. അവള്‍ ലാവണ്യവതിയായ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ആണ്‍കുഞ്ഞിനെ മോഹിച്ചിരുന്ന രാജാവിന്, കുട്ടി പെണ്ണായതില്‍ കുണ്ഠിതം തോന്നുമെന്നു കരുതി, രാജ്ഞി താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയാണെന്നു പറഞ്ഞുപരത്തി. അനന്തരാവകാശിയായ കുഞ്ഞിനെ രാജാവ് പത്തുവയസ്സുവരെ നേരിട്ടു കണ്ടുപോകരുതെന്ന് ജ്യോതിഷവിദഗ്ദ്ധരെക്കൊണ്ട് ഒരു വിലക്കും പുറപ്പെടുവിച്ചു.

രാജപുത്രിക്കു പത്തുവയസ്സു പ്രായമായി. മാതാവ് അവളെ ആണ്‍കുട്ടിയെപ്പോലെ പെരുമാറാന്‍ പഠിപ്പിച്ചു. അവള്‍ അമ്മയുടെ വിദഗ്ദ്ധശിക്ഷണത്തില്‍ ഒരു രാജകുമാരനെപ്പോലെതന്നെ പെരുമാറി. എപ്പോഴും പുരുഷവേഷമേ അവള്‍ ധരിച്ചിരുന്നുള്ളൂ.

തന്റെ അനന്തരാവകാശിയുടെ ആകാരസുഷമ ദിനംപ്രതി വര്‍ധിച്ചുവരുന്നതു കണ്ട് രാജാവ് സന്തോഷിച്ചു. അഞ്ചു വയസ്സുകൂടി കടന്നുപോയി. രാജാവ് അയല്‍രാജാവിന്റെ പുത്രിയും തന്റെ മകനുമായുള്ള വിവാഹംനടത്താന്‍ നിശ്ചയിച്ചു.
അദ്ദേഹം ആനപ്പുറത്ത് സ്വര്‍ണമഞ്ചത്തിലേറി രാജകുമാരിയെയുംകൊണ്ടു വധൂമന്ദിരത്തിലേക്കു പുറപ്പെട്ടു. രാജകുമാരന്‍ തന്റെ സ്ഥിതിയോര്‍ത്ത് കരയുകയും ചിരിക്കുകയും ചെയ്തു.

രാത്രി രാജാവിന്റെ സംഘം ഒരു കാട്ടില്‍ താവളമുണ്ടാക്കി വിശ്രമിച്ചു. രാജകുമാരന്‍ പല്ലക്കില്‍നിന്നിറങ്ങി മൂത്രശങ്കതീര്‍ക്കാന്‍ പോയി. അപ്പോള്‍ വനത്തില്‍ സുന്ദരനായ ഒരു ചെറുപ്പക്കാരനെ കാണാനിടയായി. അതൊരു ജിന്നിയായിരുന്നു. ആ ജിന്നി വനത്തിന്റെ രക്ഷകനായിരുന്നു. ജിന്നി അവളുടെ സൗന്ദര്യം കണ്ട് വശീകൃതനായി. അയാള്‍ ആ സുന്ദരി ആരാണെന്നും എങ്ങനെയാണു വനത്തിലെത്തിയതെന്നും ചോദിച്ചു. അവള്‍ തന്റെ കഥ വിസ്തരിച്ചു പറഞ്ഞു.

ജിന്നിക്ക് അവളുടെ സ്ഥിതിയോര്‍ത്തു സങ്കടം തോന്നി. തന്റെ പുരുഷത്വവും അവളുടെ സ്ത്രീത്വവും തമ്മില്‍ മാറാമെന്നും, ആവശ്യം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതി പ്രാപിക്കാമെന്നുമുള്ള ഒരുപായം കണ്ടെത്തി. ജിന്നിയുടെ ഉപായം അവള്‍ക്കു വളരെ ആശ്വാസകരമായി, കുമാരിക്കു സന്തോഷമായി. രൂപമാറ്റം കുഴപ്പമൊന്നുമില്ലാതെ എളുപ്പത്തില്‍ നടന്നു.

അങ്ങനെ തല്‍ക്കാലം പുരുഷനായിത്തീര്‍ന്ന അവള്‍ സന്തോഷത്തോടെ പിതാവിന്റെ താവളത്തിലെത്തി. പിറ്റേന്നു യാത്ര തുടര്‍ന്നു. കുറച്ചു ദിവസത്തിനകം അവരുടെ സംഘം വധുവിന്റെ നഗരത്തിലെത്തി. വിവാഹം ആഡംബരപൂര്‍വ്വം ആഘോഷിച്ചു.
പുരുഷനായിത്തീര്‍ന്ന രാജകുമാരിയില്‍നിന്നും വധു ഗര്‍ഭം ധരിച്ചു. മാസങ്ങള്‍ കഴിഞ്ഞുപോയി. നവവധു ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പ്രസവിച്ചെഴുന്നേറ്റ വധുവിനോട് പുരുഷരാജകുമാരി പറഞ്ഞു: 'നമുക്കിനി എന്റെ രാജ്യത്തേക്കു മടങ്ങാം.' വ്യവസ്ഥയനുസരിച്ചു പുരുഷത്വം കൈമാറാനുള്ള സമയം വന്നെത്തിയിരുന്നു.

വധു ഭര്‍ത്താവിനോടൊത്തു പുറപ്പെട്ടു. വഴിക്കു ജിന്നിയുടെ വനത്തിലെത്തിയപ്പോള്‍, പുരുഷനായ രാജകുമാരി പല്ലക്കില്‍നിന്നുമിറങ്ങി ജിന്നിയുടെ സങ്കേതത്തില്‍ ചെന്നു. വീര്‍ത്ത വയറും ക്ഷീണിച്ച ശരീരവുമായി അവിടെ വിശ്രമിച്ചിരുന്ന ജിന്നിയെ പുരുഷരാജകുമാരി അഭിവാദ്യംചെയ്തു.

തന്റെ കര്‍ത്തവ്യനിര്‍വ്വഹണം കഴിഞ്ഞതിനാല്‍ അവസ്ഥകള്‍ കൈമാറാനായി വന്നതാണെന്ന് അവള്‍ അറിയിച്ചു. അപ്പോള്‍ ജിന്നി പറഞ്ഞു: 'ഞാന്‍ പശ്ചാത്തപിക്കുന്നു. നിനക്ക് സ്ത്രീത്വം മടക്കിത്തരാനാവില്ല. വിധി അങ്ങനെയാണ്. നീ പോയതില്‍ പിന്നെ അങ്ങനെയൊന്നു സംഭവിച്ചു. ഒരുദിവസം ഞാന്‍ നിന്നെയും കാത്തിരിക്കുമ്പോള്‍ ഒരു ജിന്നി ഇതുവഴി വന്നു. അയാള്‍ക്ക് എന്നില്‍ അഭിനിവേശം തോന്നി. ആ ജിന്നി എന്നെ പരിരംഭണം ചെയ്തു. ഒരു സ്ത്രീയുടെ വികാരമാണെനിക്കപ്പോള്‍ തോന്നിയത്. ഞാന്‍ ആ ജിന്നിയുടെ അഭിലാഷത്തിനടിമയായി. ഞാനിപ്പോള്‍ ഗര്‍ഭിണിയാണ്. ഇനി പ്രസവം കഴിയാതെ നിന്റെ സ്ത്രീത്വം തിരിച്ചുതരുവാനാവില്ല. എന്റെ പുരുഷത്വം നീ കാത്തുകൊള്ളണമെന്നപേക്ഷിക്കുന്നു. ദൈവകൃപയാല്‍ നമ്മുടെ കൈമാറ്റംകൊണ്ട് ആര്‍ക്കും കുഴപ്പമൊന്നും പറ്റിയില്ലല്ലോ.'

സൈനുല്‍ മുലൂക്ക് കഥ നിര്‍ത്തി. 'അല്ലാഹുവിനു സാധിക്കാത്തത് ഈ ലോകത്തിലൊന്നുമില്ല. ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി മാറ്റുവാനും, ഒരു ജിന്നിയെ ഗര്‍ഭവതിയാക്കുവാനും കഴിവുള്ള ദൈവത്തിന് ഒരു പനിനീര്‍പ്പൂവുകൊണ്ട് അന്ധത മാറ്റുവാന്‍ കഴിയും.' സയ്‌നല്‍ മുലൂക്ക് തന്റെ രണ്ടു മക്കളെയും പറഞ്ഞയച്ചു. അദ്ദേഹം നൂര്‍ജഹാനെ പൂര്‍വാധികം സ്‌നേഹിച്ചു.

ഇനി നമുക്ക് ചൈനയിലെ ലില്ലിബ്രോ എന്ന രാജകുമാരിയുടെ കുടീരത്തിലേക്കു മടങ്ങാം.
കിഴക്കന്‍ജാലകത്തില്‍ ഉദയം സ്വര്‍ണത്തളികയില്‍ കര്‍പ്പൂരം കത്തിച്ചപ്പോള്‍, ലില്ലിബ്രോ മിഴിതുറന്നു. അവള്‍ ശയ്യയില്‍നിന്നെഴുന്നേറ്റ്, തലമുടി കോതിയൊതുക്കി ഒരരയന്നമെന്നപോലെ അടിവച്ച് ആരാമത്തിലേക്കിറങ്ങി. എന്നും രാവിലെ അവളുടെ ആദ്യചിന്ത ആ പനിനീര്‍ച്ചെടിയെക്കുറിച്ചാണ്.
പരിമളമയമായ പുലര്‍കാറ്റു വീശി. വൃക്ഷക്കൊമ്പുകളില്‍ മധുരഫലങ്ങള്‍ ഊഞ്ഞാലാടി. ആകാശം സ്വച്ഛനീലമായ സ്ഫടികംപോലെ തിളങ്ങി. അവളുടെ ശോണപാദങ്ങള്‍ സ്​പര്‍ശിച്ചിടത്തെല്ലാം പൂക്കള്‍ പൊട്ടിവിടര്‍ന്നു. അവളുടെ വസ്ത്രാഞ്ചലം തട്ടി പാറിയ പരാഗധൂളി രാക്കുയിലിന്റെ കണ്ണുകള്‍ക്കു സുഖലേപമായി.

ലില്ലി പനിനീര്‍ത്തടാകത്തിലെത്തി. അവള്‍ സ്തബ്ധയായി! തന്റെ പ്രാണനായ പുഷ്പം അപ്രത്യക്ഷമായിരിക്കുന്നു! കദനഭാരത്താല്‍ അവള്‍ ഉലയിലെ സ്വര്‍ണംപോലെ ഉരുകുവാന്‍ തുടങ്ങി. അവള്‍ വേനല്‍ക്കാറ്റിലെ പൂവെന്നപോലെ വാടിക്കരിഞ്ഞു. തന്റെ വിരലിലെ മോതിരം മാറിയിരിക്കുന്നതും ആ നിമിഷത്തില്‍ത്തന്നെ അവള്‍ക്കു മനസ്സിലായി. താന്‍ ഉറങ്ങിക്കിടന്നപ്പോഴാണിതെല്ലാം സംഭവിച്ചതെന്നും, പുരുഷനേത്രം തന്റെ നഗ്നതയില്‍ മദിച്ചുവെന്നും ഓര്‍ത്തപ്പോള്‍ അവള്‍ കരഞ്ഞുപോയി. 'എന്റെ പനിനീര്‍പ്പൂവു കട്ട കള്ളനെ ഞാന്‍ കണ്ടുപിടിക്കും. ഉറങ്ങിക്കിടന്നിരുന്ന ഒരു കന്യകയുടെ നഗ്നതയില്‍ കണ്ണു കുളിര്‍പ്പിച്ച ആ പെരുങ്കള്ളനെ ഞാന്‍ കണ്ടുപിടിക്കും.' അവള്‍ ശപഥംചെയ്തു. അവള്‍ കുറെ തോഴിമാരെയുംകൂട്ടി പുറപ്പെട്ടു. എല്ലാവരും യോദ്ധാക്കളുടെ വേഷമാണു ധരിച്ചിരുന്നത്. അവര്‍ അന്വേഷിച്ചന്വേഷിച്ച് അവസാനം നൂര്‍ജഹാന്റെ സാമ്രാജ്യമായ ഷല്‍ക്കസ്ഥാനിലെത്തി.

നഗരത്തിലെ ആഡംബരങ്ങളും ഉത്സവാഘോഷങ്ങളും കണ്ട് അവള്‍ അതിശയിച്ചു. എങ്ങും സംഗീതസദിരുകള്‍, വാദ്യഘോഷങ്ങള്‍. തെരുവുകള്‍ ദീപാലംകൃതമാണ്; അന്തരീക്ഷം സൗരഭ്യമയം! അവള്‍ പുരുഷവേഷത്തില്‍ ചുറ്റിനടന്നു. നഗരവാസികളോട് ആഘോഷങ്ങളുടെ കാര്യം തിരക്കി. 'രാജാവ് അന്ധനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പുത്രനായ നൂര്‍ജഹാന്‍ സാഹസയാത്രകള്‍ ചെയ്തു ചൈനയിലെ കടല്‍റോസ് കൊണ്ടുവന്നു. രാജാവിന് കാഴ്ച ലഭിച്ചതിലുള്ള സന്തോഷം കൊണ്ടാടുന്ന ഉത്സവമാണിത്.' നഗരവാസികള്‍ പറഞ്ഞു.

ലില്ലിക്കു സന്തോഷമായി. അവള്‍ യാത്രാക്ഷീണം തീര്‍ക്കാന്‍ പുഴയിലിറങ്ങി കുളിച്ചു. വീണ്ടും പുരുഷനെപ്പോലെ വേഷംധരിച്ച് ചന്തയിലൂടെ രാജധാനിയിലേക്കു പുറപ്പെട്ടു. അവളുടെ കൊച്ചു കാലടികളും ചുരുണ്ട അളകങ്ങളും കച്ചവടക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്നു.
അങ്ങനെ അവള്‍ രാജധാനിയിലെ തോട്ടത്തിലെത്തി. അവിടെ സ്വര്‍ണത്തടാകത്തില്‍ നില്ക്കുന്ന പനിനീര്‍ച്ചെടി കണ്ടു. അവള്‍ സ്വയം മന്ത്രിച്ചു: 'ഈ മരങ്ങള്‍ക്കിടയില്‍ ഒളിച്ചുനില്ക്കാം; എന്റെ റോസും മോതിരവും മോഷ്ടിച്ച ധിക്കാരിയെ ഒരുനോക്കു കാണണം.'
താമസിയാതെ നൂര്‍ജഹാന്‍ വന്നു. ആ യുവാവ് സ്വര്‍ണജലാശയത്തിലേക്കു നോക്കി നിന്നു. നൂര്‍ജഹാന്റെ നേത്രങ്ങളുടെ മാദകത്വം വിവേകിനികളെയും ലഹരിപിടിപ്പിക്കും. പുരികങ്ങള്‍ വളഞ്ഞ് കഠാരയുടെ അലകള്‍പോലിരിക്കുന്നു; നെറ്റിയില്‍ കരിനീലാളകങ്ങള്‍ കളിക്കുന്നു; തരുണികളെ ലജ്ജിപ്പിക്കുന്ന കവിള്‍ത്തടങ്ങള്‍; കൂരമ്പുകളായിരുന്നു അയാളുടെ കുളിര്‍സ്മിതങ്ങള്‍. അഭിജാതമാണ് അയാളുടെ കാല്‍വെപ്പ്; വെളുത്തു വിരിഞ്ഞ് സ്ഫടികംപോലുള്ളതാണു മാറിടം.

ലില്ലി ആ പുരുഷസൗഭാഗ്യം നിര്‍ന്നിമേഷയായി സവിസ്മയം നോക്കിനിന്നു. അല്പംകൂടി കഴിഞ്ഞപ്പോള്‍ നൂര്‍ജഹാന്‍ തിരിച്ചുപോയി. 'ഹാ! പനിനീര്‍പ്പൂ മോഷ്ടിച്ചവന്‍ എന്റെ ഹൃദയവും കവര്‍ന്നിരിക്കുന്നു. എന്റെ നഗ്നത നോക്കി നാണംകെടുത്തിയതാണ് ആ കണ്ണുകള്‍. അപമാനം ഹൃദയത്തില്‍ കൂരമ്പുപോലെ തറച്ചിരിക്കുന്നു. ഞാനാരോടാണു സങ്കടം ബോധിപ്പിക്കുക. ഈ നാട്ടില്‍ എനിക്കാരുമില്ല.' ലില്ലിയുടെ ഹൃദയം തേങ്ങി.

വികാരഭരിതയായിട്ടാണ് അവള്‍ തോഴികളുടെ അരികിലെത്തിയത്. അവള്‍ നൂര്‍ജഹാന് ഒരു കത്തെഴുതി. കത്തും ആ മോതിരവുംകൂടി തോഴിയെ ഏല്പിച്ചു. ലില്ലിയുടെ തോഴി ചെന്നപ്പോള്‍, നൂര്‍ജഹാന്‍ തോട്ടത്തില്‍ മനോരാജ്യത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ലില്ലിയായിരിക്കും അയാളുടെ മനസ്സിലെന്നു തോഴിക്കു തോന്നി. മോതിരം കണ്ട ഉടനെ നൂര്‍ജഹാന്റെ ഹൃദയം തുടിച്ചു. അവന്‍ പ്രേമലിഖിതം നിര്‍ത്തി. കന്യകമാര്‍ക്ക് സൗന്ദര്യവും, യുവാക്കള്‍ക്ക് അവരെ അഭിസരിക്കുന്ന ഇരുള്‍മിഴികളും നല്കിയവനും, ഇരുവരുടെയും ഹൃദയത്തില്‍ വിവേകത്തിന്റെ ചിറകു കരിച്ചുകളയുന്ന പ്രേമജ്വാല കൊളുത്തിയവനുമായ ദൈവത്തെ വാഴ്ത്തിക്കൊണ്ട് നൂര്‍ജഹാന്‍ വായിച്ചു:
'അങ്ങയോടുള്ള പ്രേമത്താല്‍ ഞാന്‍ നീറി ദഹിക്കുന്നു. ഹൃദയം ഹൃദയത്തെ അറിയും, എന്ന പഴഞ്ചൊല്ലു പതിരുതന്നെ. കാരണം, ഞാന്‍ നീറിനീറി ഇല്ലാതാവുകയാണ്. അത് അങ്ങറിയുന്നില്ല. അങ്ങയില്‍ കൊലപാതകം ആരോപിച്ചാല്‍ എങ്ങനെയാണ് തട കാണുക? തൂലികേ, മതിയാക്കൂ; നീ ഏറെപ്പറഞ്ഞുപോയി.'

ലില്ലിയുടെ വാക്കുകള്‍ നൂര്‍ജഹാന്റെ അനുരാഗം ആളിക്കത്തിച്ചു. ആ നിമിഷത്തില്‍ത്തന്നെ മറുപടി കുറിച്ചു:
'സുന്ദരിമാരുടെ ചക്രവര്‍ത്തിനീ, മദ്യോന്മത്തനായ പടയാളിയുടെ കൈയിലെ വാളെന്നപോലെ വളര്‍നെറ്റിയുള്ളവളേ, ചൈനയിലെ അംഗനാലാവണ്യത്തിന്റെ ഗര്‍വമേ, നിന്റെ ലേഖനം എന്റെ ഹൃദയത്തിലെ ക്ഷതം സ്​പര്‍ശിച്ചുണര്‍ത്തിയിരിക്കുന്നു. നിന്റെ മനസ്സിലെ അഗ്നിസ്ഫുലിംഗം അതില്‍ വന്നു വീണിരിക്കുന്നു. എന്റെ അഭിലാഷാഗ്നി ആളിക്കത്തുന്നു. പാതിപ്രാണനായി രാപകല്‍ നിലത്തുകിടന്നു പിടയ്ക്കുന്ന പക്ഷിയാണു ഞാന്‍. നിരാവരണയാണു നീ. നീതന്നെയാണ് നിന്റെ ആവരണം. അതിനുള്ളില്‍നിന്ന് ഇറങ്ങിവരൂ. ഹൃദയം ആരാധ്യമായ ഒന്നാണ്. അത് എത്ര ചെറുതായാലും, ദൈവത്തിന്റെ വാസസ്ഥലമാകുന്നു. കൂടുതല്‍ വിശദമാക്കാനോ, കൂടുതല്‍ രഹസ്യങ്ങള്‍ കുറിക്കാനോ വയ്യ; ഈ തൂലികയുടെ പുരുഷത്വത്തെ സൂക്ഷിക്കണം. പ്രണയിയുടെ ഹൃദയത്തിലെ അന്തപ്പുരത്തിലേക്ക് അതിനെ പ്രവേശിപ്പിച്ചുകൂടാ.'
നൂര്‍ജഹാന്‍ കത്തു മടക്കി മുദ്രവച്ച് തോഴിയുടെ കൈയില്‍ കൊടുത്തു. തനിക്കു ലില്ലിബ്രോവിനോടുള്ള അഗാധമായ സ്‌നേഹം പറഞ്ഞറിയിക്കുകയും ചെയ്തു.

ലില്ലിബ്രോ ഉല്‍ക്കണ്ഠാഭരിതമായ മിഴികളോടുകൂടി തോഴിയെ കാത്ത് ഇരിക്കുകയായിരുന്നു. അവള്‍ നൂര്‍ജഹാന്റെ കത്ത് ആ രാജകുമാരിക്കു കൊടുത്തു. തോഴി അവളെ സമാധാനിപ്പിച്ചു: 'കണ്ണുനീരു തുടയ്ക്കൂ; പുഞ്ചിരിക്കൂ! എത്ര നല്ല വാര്‍ത്തയാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്!'

കത്തു വായിച്ച് ലില്ലി സന്തോഷഭരിതയായി. അവളുടെ ആനന്ദത്തിന് അതിരുണ്ടായിരുന്നില്ല. അവള്‍ തോഴിമാരോട് തന്നെ അണിയിച്ചൊരുക്കുവാന്‍ ആവശ്യപ്പെട്ടു.
ആ വിദഗ്ദ്ധ സൈരന്ധ്രിമാര്‍ അവരുടെ സകല കഴിവുകളുമുപയോഗിച്ച് രാജകുമാരിയെ ചമയിച്ചു. പരിമളതൈലം പുരട്ടി മുടി കോതിവച്ചു; ചുവന്ന അരപ്പട്ട ധരിപ്പിച്ചു; റോസ്‌നിറത്തിലുള്ള നീരാളകഞ്ചുകമണിയിച്ചു; കാര്‍കൂന്തലിന്റെ പാളികള്‍ വകഞ്ഞ് മുത്തുകള്‍ പതിച്ചു; നെറ്റിത്തടം രത്‌നശൃംഖലകൊണ്ട് അലങ്കരിച്ചു.

ആ ലാവണ്യധാമം മന്ദം മന്ദം നൂര്‍ജഹാന്റെ ആരാമത്തിലേക്കൊഴുകി. നൂര്‍ജഹാന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ ആ അലോകസുഷമയുടെ അടിവെപ്പു കണ്ട്ഹൃദയദ്രുതിയാല്‍ മൂര്‍ച്ഛിച്ചുപോയി. അവളുടെ സുരഭിലനിശ്വാസം ആ യുവാവിന്റെ കണ്ണുകളെ സ്​പര്‍ശിച്ചുണര്‍ത്തി. ലില്ലി തന്റെ മുഖാവരണം നീക്കി. അവള്‍ തന്റെ സര്‍വസ്വവും ആ കമനന് സമര്‍പ്പിച്ചു. ആ രാത്രി, സ്വര്‍ഗം ആരാമവൃക്ഷത്തിന്റെ ചുവട്ടിലായിരുന്നു.
ആ മിഥുനങ്ങളുടെ അഗാധമായ പ്രേമത്തെക്കുറിച്ചു ബോദ്ധ്യപ്പെട്ട മാതാപിതാക്കള്‍ അവരുടെ വിവാഹം നടത്തി. അവര്‍ വളരെക്കാലം പ്രേമലഹരിയില്‍ മുഴുകിയും, ആ പനിനീര്‍ച്ചെടിയെ പരിലാളിച്ചും പരമാനന്ദത്തോടെ ജീവിച്ചു.

No comments:

Post a Comment