Sunday 16 June 2013

പാബ്ലോ നെരൂദ

കാലം വിഴുപ്പാക്കി മാറ്റിയ തെരുവുകളേ,
പോയ് വരട്ടെ, പോയ് വരട്ടെ,
നഷ്ടപ്രേമമേ പോയ് വരട്ടെ പോയ് വരട്ടെ,
എന്റെ വീട്ടിന്റെ വീഞ്ഞിലേയ്ക്കു ഞാന്‍ തിരിച്ചുപോകുന്നു.
എന്റെ സ്‌നേഹിക്കലിന്റെ സ്‌നേഹത്തിലേയ്ക്കു,
ഞാന്‍ എന്തായിരുന്നു എന്നതിലേയ്ക്കും
എന്താണ് എന്നതിലേയ്ക്കും.'

****

'പുസ്തകമേ, ഞാന്‍ പോകട്ടെ
വാല്യങ്ങളുടെ വസ്ത്രം ധരിച്ചല്ല
ഞാന്‍ പോവുക,
സമാഹൃതകൃതികളില്‍നിന്നല്ല
ഞാന്‍ പുറത്തു വരിക.
എന്റെ കവിതകളുടെ ഭക്ഷണം
കവിതകളല്ല,
അവ വിഴുങ്ങുന്നത്
കോരിത്തരിപ്പിക്കുന്ന സംഭവങ്ങളെയാണ്.'

***
'ഹേ സൂര്യാ, പിതൃസദൃശമായ സ്ഫടികമേ,
ഘടികാരവും ഊര്‍ജ്ജവുമാണ് നീ,
ഗ്രഹങ്ങളുടെ ജന്മകാരകന്‍,
വിശാലമായ സ്വര്‍ണപ്പനിനീര്‍പുഷ്പം
നിത്യവും ജ്വാലകളാല്‍ സ്വയം വിഴുങ്ങുവോന്‍,
ആകാശസീമയിലെ നെരിപ്പോട്'

***
'മാക്ചു പിക്ചു
നീ കല്ലുകള്‍ക്കിടയില്‍ കല്ലുവെച്ചുയര്‍ന്നെന്നോ,
അടിത്തറയില്‍ വെറും പഴന്തുണിയോ?
കല്‍ക്കരിക്കു മീതേ കല്‍ക്കരി,
അടിത്തട്ടിലോ കണ്ണീര്‍ത്തുള്ളി.
സ്വര്‍ണത്തിന്നുള്ളില്‍ അഗ്നി,
അതിനുമുള്ളില്‍ വിറയ്ക്കുന്നത്
രക്തത്തിന്റെ ചുകന്ന മഴത്തുള്ളി!
മാക്ചുപിക്ചു, നീ കുഴിച്ചുമൂടിയ അടിമയെ
എനിക്കു തിരിച്ചു തരൂ,
ഈ നാടുകളില്‍നിന്നു ദരിദ്രരുടെ
അലിവില്ലാത്ത അപ്പം കുടഞ്ഞെറിഞ്ഞുകളയൂ.
അടിമപ്പണിചെയ്ത കൃഷീവലന്റെ
ഉടുപ്പുകളും ജനലുകളും എനിക്കു കാണിച്ചുതരൂ.
ജീവിച്ചിരുന്നകാലത്ത് അയാള്‍ ഉറങ്ങിയിരുന്നത്
എങ്ങനെയാണെന്നെനിക്കു പറഞ്ഞുതരൂ.'

***
'എന്നോടു സംസാരിക്കൂ, ബ്യോ- ബ്യോ,
...നീയാണെനിക്കു ഭാഷ നല്കിയത്.
മഴയും ഇലകളുമൊന്നിച്ചു ചേര്‍ന്ന നിശാഗീതം.'


***
നിന്നില്‍ ഞാന്‍ കാണുന്നതു ഞാന്‍ ചുംബിച്ചിട്ടുള്ള
ആയിരം വായകള്‍ക്കിടയ്‌ക്കൊരു വായ്....
യാതൊരോര്‍മയും ബാക്കിയിടാതെ
എന്റെ ഉടലിനുകീഴില്‍ നൂണിറങ്ങിയ
പല ഉടലുകളിലൊരുടല്‍.'
***

'കടല്‍ക്കരയിലെ ശരത്കാലത്തിന്
മുന്തിരിപോലത്തെ മൂടല്‍മഞ്ഞിന്
രമണീയമായ നാട്ടുവെയ്‌ലിന്
ദുഃഖങ്ങളെല്ലാം മറഞ്ഞുപോവുകയും
സൗഖ്യത്തിന്റെ ഇതളുകള്‍മാത്രം
നെറ്റിയിലുയരുകയും ചെയ്യുന്ന
ഈ നിശ്ശബ്ദതാഴ്‌വാരത്തിന്, എല്ലാറ്റിനും
ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു.'

(മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പാബ്ലോ നെരൂദ: ഒരു പഠനം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment