Tuesday 9 July 2013

my most favrit LINES from GEETHANJALI

നീയെന്നെ അനന്തമാക്കി,
അത്രയ്ക്കായിരുന്നു നിന്റെയാനന്ദം.
നീയിപ്പാഴ്ക്കാലത്തെ
വീണ്ടും വീണ്ടും ശൂന്യമാക്കുകയും
അപ്പപ്പോഴതില്‍ നവജീവിതം
നിറയ്ക്കുകയും ചെയ്തു.
ഈ പാഴ്മുളംതണ്ടിനെ നീ
കുന്നുകളിലും താഴ്‌വരകളിലും കൊണ്ടുപോയി.
ഇതില്‍
നിത്യനൂതനഗാനങ്ങള്‍ നിശ്വസിച്ചു
നിന്റെ അമൃതസ്​പര്‍ശമേറ്റ ഹൃദയം
അനന്തവും ആനന്ദമയവുമാകുമ്പോള്‍
പറയാനാവാത്തത് പറയപ്പെടുന്നു
എന്റെയീ ചെറുകൈകളിലാണല്ലോ
അക്ഷയമായ നിന്റെ പാരിതോഷികങ്ങള്‍
വന്നുചേരുന്നത്!
യുഗങ്ങള്‍ കഴിയുന്നു,
നീ നിശ്ശേഷം നിറച്ചിട്ടും
നിറയുവാനിടം ശേഷിക്കുന്നു.
2
നീ പാടാനാവശ്യപ്പെടുമ്പോള്‍
എന്റെ ഹൃദയം
അഭിമാനഭാരത്താല്‍
പൊട്ടിത്തകരുമെന്നു തോന്നിപ്പോകുന്നു.
നിറമിഴികളോടെ
ഞാനാ മുഖം നോക്കിനില്‍ക്കുന്നു.
എന്റെ വാഴ്‌വില്‍
ഖരവും പരുഷവുമായതെല്ലാം അതോടെ
ശ്രുതി ചേരുന്നു.
കടലിനു കുറുകേ പറക്കുന്ന
സന്തുഷ്ടയായ പറവയെപ്പോലെ
എന്റെയാരാധന ചിറകു വിരിക്കുന്നു.
എന്റെ ഗാനം
നിനക്കിഷ്ടമാണെന്ന്
എനിക്കറിയാം.
ഒരു ഗായകനായതുകൊണ്ടു മാത്രമാണ്
എനിക്കു നിന്റെ മുന്നില്‍ നില്‍ക്കാനായതെന്നും
ഞാനറിയുന്നു.
എന്റെ ഗാനത്തിന്റെ
നീളമേറിയ ചിറകറ്റങ്ങളാല്‍
അസ്​പൃശ്യമായ ആ പവിത്രപാദങ്ങളെ
ഞാന്‍ സ്​പര്‍ശിക്കുന്നു.
പാട്ടിന്റെ ലഹരിയാല്‍ ലക്കു കെട്ട്
എന്റെ പ്രഭുവായ നിന്നെ
'എന്റെ സ്‌നേഹിതാ' എന്നു ഞാന്‍ വിളിക്കുന്നു.
3
അങ്ങയുടെ ഗാനരീതി എനിക്കജ്ഞാതം
ആശ്ചര്യമൂകനായി
ഞാനത് നിത്യം ശ്രവിക്കുന്നു.
നിന്റെ ഭാസുരഗാനത്താല്‍
പ്രപഞ്ചം പ്രഭാസമുദ്രമായി മാറുന്നു.
വ്യോമവ്യോമാന്തരങ്ങളിലൂടെ
പ്രവഹിക്കുകയാണ്
ആ സചേതന ഗാനനിശ്വാസം.
തടയുന്ന കല്ലുകള്‍ തട്ടിമാറ്റി
പതഞ്ഞുപാഞ്ഞൊഴുകുകയാണ്
ആ പവിത്ര ഗാനനിര്‍ഝരി.
പറയുവാനല്ലാതെ, പാടുവാനാകാതെ
മൊഴിയറ്റു തേങ്ങുകയാണ് ഞാന്‍.
ഹാ, നാഥാ!
നിന്റെ ഗാനത്തിന്റെ അനന്തമായ വലയില്‍ വീണ
ബന്ദിയാണല്ലോ എന്റെ ഹൃദയം.
4
പ്രാണനാഥാ,
സര്‍വ്വാംഗങ്ങളിലും നിന്റെ
സചേതനസ്​പര്‍ശമുണ്ടെന്നറിയുന്നതിനാല്‍
ഞാനെന്റെ ശരീരത്തെ
എന്നും പരിശുദ്ധമായി സൂക്ഷിക്കും.
എന്റെയുള്ളില്‍
യുക്തിയുടെ ദീപനാളം കൊളുത്തിയ സത്യം
നീയാണെന്നറിയുന്നതിനാല്‍
ഞാനെന്നും എന്റെ വിചാരങ്ങളില്‍നിന്ന്
അസത്യത്തെ അകറ്റിനിര്‍ത്തും.
എന്റെ ഹൃദയശ്രീകോവിലിനുള്ളിലാണ്
നിന്റെ പ്രതിഷ്ഠാപീഠമെന്നറിയുന്നതിനാല്‍
ഞാനെന്നും
എല്ലാ തിന്മകളെയും
എന്റെ ഹൃദയത്തില്‍നിന്ന് ആട്ടിയകറ്റുകയും
എന്റെ പ്രണയപുഷ്പത്തെ
നിത്യപ്രഫുല്ലമായി സൂക്ഷിക്കുകയും ചെയ്യും.
നീയാണെനിക്ക്
ക്രിയാശക്തി തരുന്നതെന്നറിയുന്നതിനാല്‍
എന്റെ കര്‍മ്മങ്ങളിലൂടെ നിന്നെയാവിഷ്‌കരിക്കാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

5
ഒരു മാത്ര
നിന്റെ സവിധത്തില്‍
ഒന്നിരുന്നാല്‍ മാത്രം മതി എനിക്ക്.
ചെയ്തുതീര്‍ക്കാനുള്ള ജോലികളെല്ലാം
ഞാന്‍ പിന്നീടു ചെയ്തുകൊള്ളാം
പ്രിയദര്‍ശനമായ നിന്റെ തിരുമുഖം കാണാതെ
പങ്കപ്പാടിന്റെ പെരുംകടലില്‍ -
പ്പെട്ടുഴലുകയാണ് ഞാന്‍.
ഇന്നിതാ
വസന്തം എന്റെ
കിളിവാതിലില്‍ വന്ന്
നിശ്വാസമര്‍മ്മരമുതിര്‍ക്കുന്നു.
പൂവാടികളില്‍
തേനീച്ചകളുടെ സദിരും
തുടങ്ങിക്കഴിഞ്ഞു.
നിന്റെ തിരുമുഖം നോക്കിയിരുന്ന്
നീരവശാന്തമായ
ആത്മനിവേദനഗാനമാലപിക്കട്ടെ
ഞാനിനി.
6
ഇനിയും വൈകരുതേ
ഈ ഇത്തിരിപ്പൂവിനെ നുള്ളിയെടുത്ത്
നിന്റേതാക്കി മാറ്റാന്‍.
പേടിയാണെനിക്ക്
ഇതെങ്ങാന്‍ വാടി
പൂഴിമണ്ണില്‍ വീണടിഞ്ഞാലോ എന്ന്.
നിന്റെ മാലയിലൊന്നായി
കൊരുക്കപ്പെട്ടില്ലെങ്കിലും
നിന്റെ കൈകളാല്‍ നുള്ളിയെടുക്കുമ്പോഴുള്ള
മധുരവേദന, ഇതിനരുളുക.
പേടിയാണെനിക്ക്
ഞാനറിയാതെ
പകലറുതിയാകുമോയെന്നും
നിന്റെ പൂജാസമയം
കഴിഞ്ഞുപോകുമോയെന്നും
നിറവും മണവുമില്ലാത്ത പൂവാണെങ്കിലും
ഇതു നിന്റെ പൂജയ്‌ക്കെടുത്താല്‍ മതി,
നേരം പോകുംമുന്‍പ് നീയിതിനെ
ഒന്നു നുള്ളിയെടുത്താല്‍ മാത്രം മതി.
7
എന്റെ ഗാനം
ആഭരണങ്ങളഴിച്ചു വെച്ചിരിക്കുന്നു.
അവള്‍ക്കിനി വേണ്ടാ
ആടയാഭരണങ്ങളുടെ ധാടി.
പണ്ടങ്ങള്‍ പ്രിയസമാഗമത്തിനു
തടസ്സം നില്‍ക്കുകയേയുള്ളൂ.
അവ
നിനക്കുമെനിക്കുമിടയിലുള്ളപ്പോള്‍
ആഭരണക്കലമ്പലില്‍
മുങ്ങിപ്പോകുന്നത്
നിന്റെ സുസ്വരമാണല്ലോ.
നിന്റെ മുഖമൊന്നു കണ്ടതേ
എന്റെ കവിഗര്‍വ്വം നഷ്ടമായി.
മഹാകവേ,
ഇനി എനിക്കു നിന്റെ
കാല്‍ച്ചുവട്ടിലിരുന്നാല്‍ മതി.
എന്റെ ജീവിതം
ഋജുവും സരളവുമാകട്ടെ
നിന്റെ ഗാനത്താല്‍ നിറയ്ക്കപ്പെടുന്ന
ഒരു വെറും പുല്ലാംകുഴലുപോലെ.
8
രാജകുമാരന്റെ ആടയാഭരണങ്ങളണിഞ്ഞ കുട്ടിക്ക്
അവന്റെ കളിയില്‍ രസിക്കാനാവില്ല.
ഓരോ കാല്‍വെയ്പിലും
അവന്റെ വസ്ത്രമവനെ തടയുന്നു.
അതില്‍ പൊടിപുരണ്ടാലോ
പിഞ്ഞിപ്പോയാലോ
എന്ന പേടിയാല്‍
അവന്‍ പുറംലോകത്തുനിന്നു പിന്‍വലിയുന്നു.
ഒന്നനങ്ങാന്‍കൂടി മടിക്കുന്നു
അമ്മേ,
നിന്റെ വസ്ത്രാഭരണാദികളുടെ ബന്ധനം
ഒരുവനെ
ഭൂമിയിലെ അമൃതധൂളികളില്‍നിന്നു
വിലക്കുന്നുവെങ്കില്‍
മനുഷ്യജീവിതത്തിന്റെ മഹാവാണിഭസ്ഥലങ്ങളില്‍
അവനു പ്രവേശനം നിഷേധിക്കപ്പെടുന്നുവെങ്കില്‍
അതെല്ലാം വെറും പാഴ്‌വേല മാത്രം.
9
തന്നെത്താന്‍ ചുമക്കുന്ന വിഡ്ഢീ!
സ്വന്തം പടിവാതിലില്‍ വന്നിരക്കുന്ന ഭിക്ഷൂ!
എല്ലാ ഭാരവും പേറുന്നവന്റെ കൈകളില്‍
വീണ്ടുവിചാരമില്ലാതെ
നിന്റെ സര്‍വ്വഭാരവുമേല്‍പ്പിക്കുക.
മോഹനിശ്വാസമേറ്റ ദീപം
പൊലിഞ്ഞുപോകുന്നു.
മോഹമലിനമായ കൈകളാല്‍
പാരിതോഷികങ്ങളേറ്റുവാങ്ങരുത്.
പവിത്രമായ സ്‌നേഹത്താല്‍
നല്‍കപ്പെടുന്നതുമാത്രം നീ
കൈക്കൊള്ളുക.
10
ഇവിടെയാണ്
നിന്റെ പാദപീഠം.
ഇവിടെയാണ്
നിന്റെ പാദാരവിന്ദം.
ഏറ്റവും താണവര്‍
ഏറ്റവും ദുഃഖിതര്‍
ഏറ്റവും നിസ്വരായവര്‍
വസിക്കുന്ന ഇടങ്ങളില്‍.
ഞാന്‍ നിന്നെ വണങ്ങുമ്പോള്‍
ഏറ്റവും താണവര്‍
ഏറ്റവും ദുഃഖിതര്‍
ഏറ്റവും നിസ്വരായവര്‍
വസിക്കുന്ന ഇടങ്ങളില്‍.
വിശ്രമിക്കുന്ന നിന്റെ പാദങ്ങളോളം
അതു താണു ചെല്ലുന്നില്ല.
അഹന്തയ്ക്കു ചെന്നെത്താനാവില്ല.
ഏറ്റവും താണവരോടും
ഏറ്റവും ദുഃഖിതരോടും
ഏറ്റവും നിസ്വരായവരോടുമൊപ്പം
നീ നടക്കുമിടങ്ങളില്‍.
എന്റെ ഹൃദയത്തിനുമാവില്ല ചെന്നെത്താന്‍,
ഏറ്റവും താണവരോടും
ഏറ്റവും ദുഃഖിതരോടും
ഏറ്റവും നിസ്വരായവരോടുമൊപ്പം
തോഴരില്ലാത്തവരുടെ തോഴനായി
നീ വസിക്കുമിടങ്ങളില്‍.

No comments:

Post a Comment