Friday 15 November 2013

STALIN....................bloody stalinism.....

സ്റ്റാലിന്റെ അവസാനകാലമായിട്ടും റഷ്യയില്‍ ഗൂഢാലോചനകളുടെയും ശിക്ഷകളുടെയും കാലം പൂര്‍ണമായും ഒഴിവായിരുന്നില്ല. ഡോക്ടര്‍മാരുടെ ഗൂഢാലോചന എന്നറിയപ്പെടുന്ന ഒന്നിന്റെ ഫലമായി സ്റ്റാലിന്റെ അടുത്ത അനുയായികളില്‍ ഒരാളും ഒരുപക്ഷേ, അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചതന്നെയുമാകാമായിരുന്ന ഷഡാനോവ് 1948-ല്‍ കൊലചെയ്യപ്പെട്ടു എന്നാണ് കരുതുന്നത്. അമേരിക്കന്‍ ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ഒരുസംഘം ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തിയത്. 

അപ്പോഴേക്കും നേതൃത്വപ്രഭാവത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്നുകഴിഞ്ഞിരുന്ന സ്റ്റാലിന്‍ വാര്‍ധക്യത്തിന്റെ കൂടി ഭാഗമാകാവുന്ന ഏകാകിതയിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ഷഡാനോവിന്റെ മകനെ വിവാഹം കഴിച്ചിരുന്ന സ്വെത്‌ലാന വിവാഹമോചിതയാവുകയും ചെയ്യുന്നുണ്ട്. സ്റ്റാലിന്റെ കൂടെ താമസിക്കാനുള്ള ക്ഷണം നിരസിച്ച് ഷഡാനോവിന്റെ വീട്ടിലേക്കു പോയതിന് അദ്ദേഹം അവളോടു നേരത്തേ നീരസം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് വിവാഹമോചിതയായ മകള്‍ക്കും കുട്ടികള്‍ക്കും, തന്റെ മൂത്ത മകന്‍ യാക്കോബിന്റെ മകള്‍ക്കും സ്റ്റാലിന്‍ ചെറിയ ചെറിയ സാമ്പത്തികസഹായങ്ങള്‍ ചെയ്തുപോന്നിട്ടുണ്ട്. സ്വെത്‌ലാനയുമായി പല കാര്യങ്ങളിലും വിയോജിക്കുകയും കലഹിക്കുകയുമൊക്കെ ചെയ്യുമ്പോഴും അദ്ദേഹം അവളുടെ സാമീപ്യം ഇഷ്ടപ്പെടുകയും അവളെ ആഴത്തില്‍ സ്‌നേഹിക്കുകയും ചെയ്തിരുന്നു എന്നാണ് സ്വെത്‌ലാന പില്ക്കാലത്ത് സുഹൃത്തിനെഴുതിയ കത്തുകള്‍ തോന്നിക്കുക. 

സ്വെത്‌ലാനയും സ്റ്റാലിനും തമ്മിലുള്ള ഊഷ്മളബന്ധവും മകളെ എങ്ങനെയാണദ്ദേഹം കണ്ടതെന്നും മനസ്സിലാക്കാനുതകുന്ന ഒരു സന്ദര്‍ഭം സ്വെത്‌ലാനയുടെ ഒരു വര്‍ഷം മാത്രം എന്ന പുസ്തകത്തിലുണ്ട്. സ്റ്റാലിന്‍ ചിലപ്പോള്‍ സന്ദര്‍ശകരുള്ളപ്പോള്‍ മകളോടു നൃത്തം ചെയ്യാനാവശ്യപ്പെടുമായിരുന്നു. പലപ്പോഴുമവള്‍ അടുക്കളയിലേക്കോടിപ്പോകുമായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവരാതിരുന്നാല്‍ സ്റ്റാലിനവരെ തിരിച്ചുവിളിക്കും. പലപ്പോഴുമിങ്ങനെയാവും പറയുക: 'സഖാവ്, ആതിഥേയജ്ഞാനികളല്ലാത്ത ഞങ്ങളെ വഴികാണിച്ചു തരാതെ എന്തിനാണുപേക്ഷിച്ചുപോയത്. എങ്ങോട്ടു പോകണമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളെ നയിച്ചാലും, വഴി കാണിച്ചാലും', അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ലാതെ,സ്റ്റാലിന്റെ വ്യക്തിത്വത്തിലേക്കും ഇത് ചില വെളിച്ചങ്ങള്‍ വീഴ്ത്തും. 

വാര്‍ധക്യത്തിന്റെ ഏകാകിതയും, രാത്രി മിക്കവാറും ഉറക്കമിളച്ചും പകലുറങ്ങിയും എല്ലാമുള്ള ശീലങ്ങളുമൊക്കെ ചേര്‍ന്ന് പൊരുത്തപ്പെടാനോ ആശയസംവേദനത്തിനുപോലുമോ വിഷമമാകുംവിധം സ്റ്റാലിന്‍ മാറിത്തുടങ്ങിയതായി സ്വെത്‌ലാന നിരീക്ഷിക്കുന്നു. വലിയ സുരക്ഷാസന്നാഹങ്ങള്‍ സാധാരണ മനുഷ്യരില്‍നിന്ന് കൂടുതലദ്ദേഹത്തെ അകറ്റാനാണ് സഹായിച്ചതെന്നുമവര്‍ പറയുന്നു. 'കൂടുതല്‍ വൃദ്ധനായതോടെ എന്റെ പിതാവ് കൂടുതല്‍ ഏകാന്തനായി മാറി. അദ്ദേഹമിപ്പോള്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. അത്രമാത്രം ഉന്നതിയിലായിരിക്കേ ഒരു ശൂന്യതയിലാണദ്ദേഹം ജീവിക്കുന്നതെന്നും തോന്നി. അദ്ദേഹത്തിന് സംസാരിക്കാന്‍ ഒരാളുപോലുമുണ്ടായിരുന്നില്ല.' സ്വെത്‌ലാനയ്ക്ക് സ്റ്റാലിനില്‍നിന്ന് കിട്ടിയ അവസാനത്തെ കത്ത് സ്റ്റാലിന്‍ എല്ലാറ്റിനെയും എങ്ങനെ റഷ്യയുടെ താത്പര്യവുമായി ചേര്‍ത്തു മാത്രം ചിന്തിച്ചുവെന്ന് വ്യക്തമാകും. അച്ഛനും മകളും തമ്മിലുണ്ടായിരുന്ന, സ്റ്റാലിനില്‍ ഒരുപക്ഷേ, ഏറെ മൃദുലഭാവങ്ങള്‍ പ്രകടമായിത്തന്നെ കാണുന്ന ബന്ധത്തില്‍വരെയിതുണ്ട്. 'പ്രിയ സ്വെതോക്കാ, നീയിത്ര എളുപ്പം സുഖപ്പെട്ടു എന്നതില്‍ ഞാനേറെ സന്തുഷ്ടനാണ്. കിഡ്‌നി രോഗം ഒരു ഗൗരവമുള്ള കാര്യമാണ്.... ഞാന്‍ നിന്നെ ഉപേക്ഷിച്ചു എന്ന തോന്നല്‍ എങ്ങനെയാണ് നിനക്കുണ്ടായത്? ഇങ്ങനെയാണാളുകള്‍ ഓരോന്നു സങ്കല്പിച്ചെടുക്കുന്നത്. നിന്റെ സ്വപ്‌നങ്ങളെ വിശ്വസിക്കാതിരിക്കാന്‍ ഞാനുപദേശിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കുക, നിന്റെ മകളെ നന്നായി നോക്കണം. സര്‍ക്കാറിനാളുകളെയാവശ്യമുണ്ട്, അവര്‍ ഗര്‍ഭം പൂര്‍ത്തിയാകാതെ പ്രസവിച്ചവരായാലും. കുറച്ചുകൂടി ക്ഷമിക്കുക, അധികം വൈകാതെ നമ്മള്‍ തമ്മില്‍ കാണും. എന്റെ സ്വെതോക്കാ... ഞാന്‍ നിന്നെ ചുംബിക്കുന്നു. നിന്റെ കുഞ്ഞുപപ്പ.'
1952 അവസാനമാണ് സ്വെത്‌ലാന അവസാനമായി സ്റ്റാലിനെ സന്ദര്‍ശിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം അപ്പോഴദ്ദേഹത്തിനുണ്ടായിരുന്നു. അമ്പതു വര്‍ഷമെങ്കിലുമായി സന്തതസഹചാരിയായിരുന്ന പുകയില പൈപ്പും സിഗററ്റുമെല്ലാം പൊടുന്നനേ അദ്ദേഹം നിര്‍ത്തി.
പിന്നീട് അറുപതുകളില്‍ സോവിയറ്റ് യൂണിയന്‍ വിട്ട് അമേരിക്കയിലഭയം തേടി തന്റെ പിതാവിന്റെ ഭരണത്തെ സ്വെത്‌ലാന തള്ളിപ്പറയുന്നുണ്ട്. ഇതിനവരെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്, അവര്‍ക്കും, സ്റ്റാലിനുതന്നെയും വളരെ അടുപ്പമുണ്ടായിരുന്നതായി പറയുന്ന അവരുടെ മാതൃസഹോദരിയടക്കം കുടുംബവൃത്തങ്ങളിലെ പലരും സ്റ്റാലിന്റെ കാലത്ത് അറസ്റ്റു ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതു കൂടിയാണ്. ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന സ്റ്റാലിന്റെ ഇളയമകന്‍ വാസിലി പിന്നീട് ഒരു മദ്യപനായി മരിക്കുകയാണുണ്ടായത്.
സംശയവും ഗുഢാലോചനകളും അറസ്റ്റും മരണവും അപ്പോഴും ഉയരങ്ങളിലുള്ളവരുടെയെങ്കിലും സന്തതസഹചാരിയായിത്തന്നെയുണ്ട്. 1928 മുതല്‍ സ്റ്റാലിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്ന അലക്‌സാണ്ടര്‍ ഗ്രോസ്‌ക്രെബൈച്ചേവ് പിരിച്ചുവിടപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. ചില രഹസ്യരേഖകള്‍ അദ്ദേഹം തിരിമറി ചെയ്തതായി പറയുന്നു. സ്റ്റാലിന്റെ സുരക്ഷാച്ചുമതലയുടെ ചീഫായി 25 വര്‍ഷമായുണ്ടായിരുന്ന നിക്കോളായ് വഌനിക്ക് 1952 ഡിസംബറില്‍ അറസ്റ്റിലായി. സ്റ്റാലിന്റെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന മേജര്‍ ജനറല്‍ 1953 ഫിബ്രവരിയില്‍ 'ഹൃദ്രോഗംമൂലം' പെട്ടെന്നു മരിച്ചു. ഇന്ത്യന്‍ അംബാസഡറായിരുന്ന കെ.പി.എസ്.മേനോനാണ് സ്റ്റാലിന്‍ അവസാനമായി സ്വീകരിച്ച വിദേശപ്രതിനിധി. സംഭാഷണമധ്യേ സ്റ്റാലിന്‍ കടലാസില്‍ പെന്‍സില്‍കൊണ്ട് ഒറ്റയ്ക്കും ഇരട്ടയ്ക്കും കൂട്ടായുമെല്ലാം ചെന്നായ്ക്കളെ വരച്ചുകൊണ്ടിരുന്നു. ഇതേക്കുറിച്ച് താത്പര്യമെടുത്ത അംബാസഡറോടദ്ദേഹം പറഞ്ഞു: 'റഷ്യന്‍കര്‍ഷകന്‍ വളരെ ലാളിത്യമുള്ളവനാണെങ്കിലും അറിവുള്ളവനുമാണ്. ചെന്നായ്ക്കള്‍ അവരെ ആക്രമിക്കുമ്പോള്‍ അവരവയെ സദാചാരം പഠിപ്പിക്കാനല്ല, പകരം കൊല്ലാനാണ് ശ്രമിക്കുക. ചെന്നായ്ക്കള്‍ക്കിതറിയുകയും ചെയ്യാമെന്നതുകൊണ്ട് അവ അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്നു.' അമേരിക്കയെക്കുറിച്ചുള്ള സംഭാഷണമധ്യേയായതുകൊണ്ടിത് സാമ്രാജ്യത്വച്ചെന്നായ്ക്കളെക്കുറിച്ചാകുമെന്നാണ് മേനോന്‍ കരുതിയത്. ഒരുപക്ഷേ, ഇത് വീടിനടുത്തുള്ള ചെന്നായ്ക്കളെക്കുറിച്ചുകൂടിയാകുമോ എന്നു പിന്നീടദ്ദേഹം ചിന്തിക്കുന്നുണ്ട്.
1953 ഫിബ്രവരി 28. തന്റെ പതിവുസന്ദര്‍ശകരായിരുന്ന ബെറിയ, മലങ്കോവ്, ക്രൂഷ്‌ചേവ്, ബുള്‍ഗാനിന്‍ എന്നിവരോടൊപ്പമദ്ദേഹം കാലത്ത് 4 മണിവരെ ചെലവഴിച്ചു. പരിചാരകര്‍ യജമാനന്റെ ആജ്ഞപ്രകാരം മജാരി എന്ന വീഞ്ഞ് വീണ്ടും നല്കി. സ്റ്റാലിനതിനെ ജ്യൂസ് എന്നാണു വിളിക്കുക. ഒടുവില്‍ സന്ദര്‍ശകര്‍ പിരിഞ്ഞ് പതിവു ജോലിക്കാരന്‍ വാതിലടച്ചു. 

എനിക്കിനിയൊന്നും ആവശ്യമില്ലെന്നുപറഞ്ഞ് അദ്ദേഹം അവരെയെല്ലാം ഉറങ്ങാന്‍ പറഞ്ഞയച്ചു.വീര്യം കൂടിയ മദ്യമൊന്നുമില്ലാതെ വെറും വീഞ്ഞുമാത്രമായിരുന്നു അന്നെന്ന് ജോലിക്കാരനോര്‍ക്കുന്നു. സ്റ്റാലിന്‍ അസ്വസ്ഥനായാണ് ഉറങ്ങാന്‍ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്ച അദ്ദേഹം പതിവുപോലെ ഉണര്‍ന്നില്ല. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോള്‍ ജോലിക്കാരന്‍ ഭയന്നുതുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കില്‍ അകത്തുചെല്ലരുതെന്നും എങ്കില്‍ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തുമണിയായിട്ടും തമ്മില്‍ ചര്‍ച്ചചെയ്തും ആരും അകത്തുകടക്കാന്‍ ഭയന്നുമവര്‍ കഴിച്ചുകൂട്ടി. 

ഒടുവില്‍ യാദൃച്ഛികമായി വന്ന കേന്ദ്ര കമ്മിറ്റിയുടെ ഒരു മെയില്‍ സൗകര്യമായെടുത്ത് ഒരാള്‍ അകത്തു കടന്നു. ചെറിയ ഭക്ഷണമുറിയുടെ തറയില്‍ വീണുകിടക്കുന്ന യജമാനനെയാണയാള്‍ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്റ്റാലിന്‍ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങള്‍ മാത്രമായിരുന്നു. മേശപ്പുറത്തെ മിനറല്‍ വാട്ടര്‍ എടുക്കാന്‍ കൈനീട്ടിയപ്പോഴാകണമദ്ദേഹം വീണത്. വീണ്ടുമദ്ദേഹം കൂര്‍ക്കംവലിച്ചുറക്കത്തിലായി. ഓടിവന്ന മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ സോഫയില്‍ കിടത്തി.

ഉടനെ ഉത്തരവാദപ്പെട്ടവര്‍ക്ക് ഫോണ്‍കോളുകള്‍ പോയി. കെ.ജി.ബി.തലവന്‍ അങ്ങേത്തലയ്ക്കല്‍ ഞെട്ടി, ബെറിയയെയും മലങ്കോവിനെയും ബന്ധപ്പെടാനവരോടു പറഞ്ഞു. ഒടുവിലവര്‍ക്ക് മലങ്കോവിനെ കിട്ടി. അയാള്‍ക്ക് ബെറിയയെ ഫോണിലൂടെ കിട്ടിയില്ല. ഒടുവില്‍ ബെറിയയുടെ ഫോണ്‍ വന്നു. സ്റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകള്‍ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്.

ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് മലങ്കോവും ബെറിയയും ഒരുമിച്ച് കാറിലെത്തി. സ്റ്റാലിനെ നോക്കി ബെറിയ പറഞ്ഞു, 'നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നത്. അദ്ദേഹം നല്ല ഉറക്കത്തിലാണ്.' അവരദ്ദേഹത്തോട് ഉണ്ടായത് പറഞ്ഞു. വെറുതേ ഞങ്ങളെക്കൂടി പേടിപ്പിക്കരുത്, സഖാവ് സ്റ്റാലിനെ ശല്യം ചെയ്യരുതെന്നുകൂടി പറഞ്ഞവര്‍ പോയി. എട്ടുമണിക്ക് ക്രൂഷ്‌ചേവ് എത്തി. എന്നിട്ടും ഒമ്പതരയോടെയാണ് ഡോക്ടര്‍മാരെത്തിയത്. പേടിച്ച് കൈവിറച്ചുകൊണ്ടാണദ്ദേഹത്തെ അവര്‍ പരിശോധിച്ചത്. തലച്ചോറില്‍ ഞരമ്പു പൊട്ടിയതാണെന്ന നിഗമനത്തിലാണവരെത്തിയത്. അപ്പോഴേക്കും ആളുകളെത്തിത്തുടങ്ങിയിരുന്നു.

ഇടയ്ക്ക് സ്വെത്‌ലാന സ്റ്റാലിനെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റാലിനെ ടെലിഫോണിലവിടെ കിട്ടുക എളുപ്പമായിരുന്നില്ല. ആദ്യം ഗാര്‍ഡ്‌പോസ്റ്റില്‍ വിളിക്കണം. തുടര്‍ന്നൊരാള്‍ ചെന്ന് സ്റ്റാലിന്റെ മുറിയില്‍ അനക്കമുണ്ടോയെന്ന് നോക്കണം, ഇല്ലെങ്കില്‍ അദ്ദേഹം ഉറങ്ങുകയോ വായിക്കുകയോ നിശ്ശബ്ദമായി എന്തെങ്കിലും എഴുതുകയോ ആകും. എങ്കില്‍ ശല്യം ചെയ്യരുത്. ഇത്തവണയും സ്വെത്‌ലാനയ്ക്കു കിട്ടിയ മറുപടി അനക്കമില്ല എന്നാണ്.

തിങ്കളാഴ്ച രാവിലെ സ്വെത്‌ലാനയെ അക്കാദമിയിലെ ക്ലാസ്മുറിയില്‍നിന്ന് മലങ്കോവ് വിളിച്ചുവരുത്തി. ക്രൂഷ്‌ചേവും ബുള്‍ഗാനിനും അവരെ പിതാവിനടുത്തേക്കു നയിച്ചു. ഡോക്ടര്‍മാരും ഉപകരണങ്ങളും നേതാക്കളുമെല്ലാമായവിടം തിരക്കായിരുന്നു. സ്വെത്‌ലാന അച്ഛനെ ചുംബിച്ച് കൈപിടിച്ചുകൊണ്ടിരുന്നു. സഹോദരന്‍ വാസ്സിലിയെയും വിളിച്ചുവരുത്തിയിരുന്നു. അയാള്‍ ഡോക്ടര്‍മാരെ ഉച്ചത്തില്‍ ശപിച്ചു. അവരച്ഛനെ കൊല്ലുകയാണെന്നവന്‍ അലറി വിളിച്ചു.

സ്റ്റാലിന്റെ രോഗവാര്‍ത്ത റേഡിയോയിലൂടെയും ഉച്ചഭാഷിണിയിലൂടെയും രാജ്യം മുഴുവനെത്തി. ഒടുവില്‍ 1953 മാര്‍ച്ച് 3ന് മക്കളുടെയും ബന്ധുക്കളുടെയും പ്രസീഡിയം അംഗങ്ങളുടെയുമെല്ലാം സാന്നിധ്യത്തില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തന്റെതന്നെ നേതൃത്വത്തില്‍ രൂപമെടുത്ത ഔപചാരികക്രമങ്ങളെയും, പരസ്​പരസംശയങ്ങളെയും ഭയാശങ്കകളെയും നിസ്സഹായരായ വേലക്കാരെയും മാത്രം മണിക്കൂറുകളോളം സാക്ഷിയാക്കി ഒരു ഡോക്ടര്‍പോലും പരിശോധിക്കാനില്ലാതെ കിടന്ന് ഒടുവില്‍ മരണം ആഘോഷമാക്കി അദ്ദേഹം ചരിത്രത്തോടു വിടപറഞ്ഞു. ഒരുപക്ഷേ, കൃത്യസമയത്ത് വൈദ്യപരിചരണം കിട്ടിയാലും രേഖപ്പെടുത്തപ്പെട്ടപോലെ തലച്ചച്ചോറില്‍ രക്തസ്രാവമായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാനന്ന് കഴിയുമായിരുന്നുമില്ല. സ്റ്റാലിനപ്പോള്‍ 75-ാമത്തെ വയസ്സായിരുന്നു.

സ്റ്റാലിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതരം പ്രചരണങ്ങളുണ്ട്. അവസാനകാലംവരെ സ്റ്റാലിനെ പ്രതിരോധിച്ച പാര്‍ട്ടിയും നേതാവുമാണ് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്‍വര്‍ ഹോജയും. മാവോയ്ക്കുണ്ടായിരുന്ന വിമര്‍ശനങ്ങള്‍പോലും ക്രൂവ്‌ഷേവിനെതിരേ ചീനയോടൊപ്പം നില്ക്കുമ്പോഴും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സ്റ്റാലിന്റെ മരണം കൊലപാതകമായിരുന്നുവെന്നാണ് അന്‍വര്‍ ഹോജയുടെ പക്ഷം. ഇതിനദ്ദേഹം ക്രൂഷ്‌ചേവിന്റെ അടുത്ത സഹകാരിയായിരുന്ന മിഖോയന്‍, അന്‍വര്‍ ഹോജയോട് നേരിട്ട് പറഞ്ഞതിങ്ങനെ സാക്ഷിയാക്കുന്നു. അല്‍ബേനിയന്‍ നേതാക്കളായിരുന്ന അന്‍വര്‍ ഹോജയോടും മെഹ്മ്മദ് ഷെഹുവിനോടും മിഖോയന്‍ പറഞ്ഞത്, ക്രൂഷ്‌ചേവിനോടൊപ്പം അവര്‍ സ്റ്റാലിനെ കൊല്ലാനാലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീടിത് ഉപേക്ഷിച്ചുവെന്നുമാണ്. ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ഹംഗേറിയന്‍ നേതാവ് ഇമ്രിനാഗിയെ അന്താരാഷ്ട്രമര്യാദകളൊന്നും പാലിക്കാതെ റുമാനിയയില്‍ കൊണ്ടുപോയി സ്വകാര്യമായി വധിക്കുകയും ചെയ്തവരും മാഫിയാസംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്നവരുമാണ് ക്രൂഷ്‌ചേവ് സംഘമെന്നും ഹോജ പറയുന്നു. പരസ്യവിചാരണകളിലൂടെ മാത്രം വധശിക്ഷ നടപ്പാക്കിയ സ്റ്റാലിന്‍ ഒരിക്കലും അവരെപ്പോലെയായിരുന്നില്ലെന്നും യൂഗോസ്ലാവിയയെപ്പോലെ അഭിപ്രായഭേദങ്ങള്‍ മൂര്‍ച്ഛിച്ചപ്പോഴും വിദേശരാജ്യങ്ങളെ ആക്രമിക്കുന്ന കാര്യം സ്റ്റാലിന്‍ ചിന്തിക്കുകപോലും ചെയ്തിരുന്നില്ലെന്നും ഹോജ പറയും. താനൊന്ന് വിരലനക്കിയാല്‍ ടിറ്റോ അധികാരത്തിലുണ്ടാവില്ല എന്നു സ്റ്റാലിന്‍ പറഞ്ഞതായി പരാമര്‍ശിച്ചു കണ്ടിട്ടുണ്ടെങ്കിലും സ്റ്റാലിനൊരിക്കലും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഒരട്ടിമറിക്ക് ശ്രമിച്ചതായി സൂചനകളൊന്നുമില്ലെന്നും ഇതോടൊപ്പം ചേര്‍ക്കണം. ന്യായാന്യായത്തെക്കാളേറെ സാര്‍വദേശീയ കമ്യൂണിസ്റ്റ് നേതാക്കളായിരുന്നവര്‍ക്കിടയിലെ ബന്ധങ്ങളുടെ സ്വഭാവവും ജീര്‍ണതയുമാണ് ഹോജയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുക. 

സ്റ്റാലിന്റെ മരണത്തെക്കുറിച്ചുള്ള പരിചാരകന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രത്യക്ഷത്തില്‍ത്തന്നെ അത്രമാത്രം അശ്രദ്ധയും അവഗണനയും അടിയന്തിര വൈദ്യസഹായമെത്തിക്കുന്നതിലടക്കം അദ്ദഹവുമായടുത്ത നേതൃത്വം അശ്രദ്ധ കാട്ടിയിരുന്നു എന്നാണു തോന്നിക്കുക. ഒരുപക്ഷേ, സ്റ്റാലിന്റെ ആസന്നമരണാവസ്ഥയുണ്ടാക്കുന്ന ദുഃഖത്തെക്കാളും അദ്ദേഹത്തോടുള്ള സ്‌നേഹത്തെക്കാളും ഏറെ, തങ്ങളുടെ കടമകളും തലതെറിച്ചേക്കുമോ എന്നുവരെയുള്ള ഭയാശങ്കകളുമാണ് ഈ കുറിപ്പിലും കൂടുതലായി കാണുക. സ്റ്റാലിന്റെ പിന്തുടര്‍ച്ചക്കാരന്‍വരെയാകാവുന്ന ഷഡാനോവിന്റെ മരണത്തില്‍വരെ ഡോക്ടര്‍മാരുടെ ഗൂഢാലോചന കണ്ടെത്തിയ സാഹചര്യവും മനോനിലയുമാണിതില്‍ പ്രധാനമെന്നു തോന്നുന്നു.....will be continue on my next

No comments:

Post a Comment